News

കാരുണ്യത്തിന്‍റെ പ്രതീകമായി ഒരു ജീപ്പുയാത്ര

പൊതുകൂടിക്കാഴ്ച വേദിയിലെ ആര്‍ദ്രമായ കാഴ്ച

മെയ് 15- Ɔ൦ തിയതി ബുധനാഴ്ച രാവിലെ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വേദിയില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ആരംഭത്തിലാണ് തന്‍റെ തുറന്ന ജീപ്പില്‍ അഭയാര്‍ത്ഥികളായ 8 കുട്ടികളുമായി ജനമദ്ധ്യത്തിലൂടെ പാപ്പാ എത്തിയത്. ആഫ്രിക്കന്‍ രാജ്യമായ ലിബിയയുടെ തീരങ്ങളില്‍നിന്നും യൂറോപ്പിലേയ്ക്ക് ബോട്ടില്‍ അനധികൃതമയി കുടിയേറവെ മദ്ധ്യധരണി ആഴിയില്‍ മുങ്ങിത്താണവരില്‍നിന്നും ഇറ്റലിയുടെ നാവികര്‍ രക്ഷപ്പെടുത്തിയ വിവിധ പ്രായക്കാരും രാജ്യക്കാരുമായ 8 കുട്ടികളെയാണ് തന്‍റെ തുറന്ന ജീപ്പില്‍ പാപ്പാ ഫ്രാന്‍സിസ് പൊതുകൂടിക്കാഴ്ച വേദിയില്‍ എത്തിച്ചത്.

പ്രതിസന്ധികളുടെ ഇടനാഴികളില്‍പ്പെട്ട കുട്ടികള്‍
സിറിയ, നൈജീരിയ, കോംഗോ തുടങ്ങി വിവിധ രാജ്യക്കാരായ ഈ കുട്ടികള്‍  ജീവിത പ്രതിസന്ധികളുടെ ഇടനാഴികളില്‍പ്പെട്ടു വലയുന്നവരാണെന്ന് പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മദ്ധ്യധരണി ആഴിയുടെ ആഴക്കയങ്ങളില്‍പ്പെടാതെ ഈ കുട്ടികളെ ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെടുത്തിയത്. പിന്നീട് വത്തിക്കാന്‍റെ സംരക്ഷണയില്‍ റോമാ നഗരപ്രാന്തത്തിലെ "റോക്കാ ദി പാപ്പാ" എന്ന സ്ഥലത്തുള്ള സുരക്ഷാകേന്ദ്രത്തില്‍ അവരെ സംരക്ഷിച്ചുപോരുകയാണ്. അഭയം തേടിയെത്തുന്ന ദുര്‍ബലരും നിസ്സഹായരുമായവരോടു സഭ കാണിക്കുന്ന കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും പ്രതീകമാണ് അഭയാര്‍ത്ഥിക്കുട്ടികള്‍ക്ക് പാപ്പാ നല്കിയ ഈ ചെറിയ ജീപ്പുയാത്ര.

അതിരു ലംഘിക്കുന്ന കാരുണ്യം
യൂറോപ്യന്‍ യൂണിയനും ഇറ്റലിയുടെ വലതു മുന്നണി സര്‍ക്കാരും ചെറുക്കുന്ന കുടിയേറ്റ നയത്തോടു കിടപിടിച്ചാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ കാരുണ്യപ്രവൃത്തിയെന്ന് മെയ് 15- Ɔ൦ തിയതി ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ദ്രോ ജിസോത്തി അറിയിച്ചു.

Source - Vatican News Malayalam, ഫാദര്‍ വില്യം നെല്ലിക്കല്‍